സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഓസീസ് മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 518 എന്ന നിലയിലാണ്. 134 റൺസ് ലീഡാണ് ഓസ്ട്രേലിയയ്ക്ക് നിലവിലുള്ളത്.
തകർപ്പൻ സെഞ്ചുറി നേടിയ നായകൻ സ്മിത്തും ബ്യൂ വെബ്സ്റ്ററുമാണ് ക്രീസിൽ. സ്മിത്ത് 129 റൺസും ബെബ്സ്റ്റർ 42 റൺസും എടുത്തിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് നേടിയത്.
രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.
ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.
പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 71 റൺസാണ് സ്മിത്ത് കൂട്ടിച്ചേർത്തത്.
ടീം സ്കോർ 437ൽ നിൽക്കെയാണ് ഗ്രീൻ പുറത്തായത്. 37 റൺസെടുത്താണ് ഗ്രീൻ മടങ്ങിയത്. ഇതോടെ ഓസ്ട്രേലിയ ഏഴിന് 437 എന്ന നിലയിലായി. പിന്നാലെയെത്തിയ ബ്യൂ വെബ്സ്റ്റർ സ്മിത്തിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റും ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.